ബെർലിൻ: യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും ജർമൻ മിഷന്റെയും കോഓർഡിനേറ്ററായ ഫാ. സന്തോഷ് തോമസ് കൊയ്ക്കലിനെ സഭയിലെ ഏറ്റവും ഉന്നതമായ വൈദിക പദവികളിലൊന്നായ കോറെപ്പിസ്ക്കോപ്പ പദവിയിലേക്ക് ഉയർത്തി.
വത്തിക്കാനിൽ നടക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര യൂറോപ്പ് - യുകെ സമ്മേളനത്തിനിടയിലാണ് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ പ്രഖ്യാപനം നടത്തിയത്.
പ്രവാസ മണ്ണിൽ, പ്രത്യേകിച്ച് യൂറോപ്പിലും ജർമനിയിലുമുള്ള മലയാളി സമൂഹത്തിന് നൽകിയ ദീർഘകാലത്തെ ആത്മീയാചാര്യ ശുശ്രൂഷകളെയും നേതൃപാടവത്തെയും മുൻനിർത്തിയാണ് സഭ അദ്ദേഹത്തെ ഈ വലിയ പദവി നൽകി ആദരിച്ചിരിക്കുന്നത്.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന ചരിത്രപരമായ ദിവ്യബലിക്കും തുടർന്ന് നടന്ന സമ്മേളന ചടങ്ങുകൾക്കും മധ്യേയാണ് വിശ്വാസിസമൂഹത്തെ സാക്ഷിനിർത്തി കർദിനാൾ ക്ലീമിസ് ബാവ ഈ സുപ്രധാന കൽപന പുറപ്പെടുവിച്ചത്.
യൂറോപ്പിലെയും യുകെയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത വേദിയിൽ വച്ചുണ്ടായ ഈ പ്രഖ്യാപനം കൈയടികളോടെയാണ് പ്രവാസി സമൂഹം സ്വീകരിച്ചത്.